കേരളത്തിലും ആഘോഷമായി ഹോക്കിയുടെ നൂറാം പിറന്നാൾ

 ഇന്ത്യൻ ഹോക്കിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച്‌ സംസ്ഥാനത്ത്  കേരള ഹോക്കിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

തിരുവനന്തപുരത്തെ ജി.വി. രാജ സ്പോർട്സ് സ്കൂളിൽ സംഘടിപ്പിച്ച ആഘോഷപരിപാടി കായിക യുവജനക്ഷേമ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കേരള ഹോക്കിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 126 കേന്ദ്രങ്ങളിൽ   സംഘടിപ്പിച്ച മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് തിരുവനന്തപുരത്ത് നടന്നത്. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്കിന് ആദരാഞ്ജലി അർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്.

തിരുവനന്തപുരം ഹോക്കി പ്രസിഡന്റ് അരുൺ.എ.ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ഹോക്കി വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാർ. ജി. എൽ, ജി.വി. രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ സുരേന്ദ്രൻ. എസ്. എന്നിവർ പ്രസംഗിച്ചു.തുടർന്ന് തിരുവനന്തപുരം ജില്ലയിലെ ഹോക്കി താരങ്ങൾ അണിനിരന്ന പ്രദർശന മത്സരവും നടന്നു.

14 ജില്ലകൾ,

288 ഹോക്കി 

മത്സരങ്ങൾ

   ഹോക്കിയുടെ നൂറാം പിറന്നാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് 14 ജില്ലകളിലുമായി സംഘടിപ്പിച്ചത് 288 മത്സരങ്ങളാണ്. 94 വ്യത്യസ്ത വേദികളിലായായിരുന്നു ഈ മത്സരങ്ങൾ. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഏഴ് വേദികളിലായി 22 മത്സരങ്ങൾ നടന്നു.മൈലം ജി.വി രാജ സ്പോർട്സ് സ്കൂൾ ആയിരുന്നു മുഖ്യവേദി. 

    പങ്കാളിത്തത്തിലും സംഘാടനമികവിലും തൃശൂരും എറണാകുളവുമാണ് മികച്ചുനിന്നത്. തൃശൂരിലാണ് ഏറ്റവും കൂടുതൽ വേദികൾ ഒരുക്കിയത് .17 വേദികളിലായി  52 മത്സരങ്ങൾ. എറണാകുളം മത്സരങ്ങളുടെ  എണ്ണത്തിൽ  മുന്നിട്ടുനിന്നു.  ഒൻപത് വേദികളിലായി സംഘടിപ്പിച്ചത് 55 മത്സരങ്ങളാണ്. കോഴിക്കോട്ട്  ആറ് വേദികളിലായി 26 മത്സരങ്ങൾ നടന്നു.  പാലക്കാട് ജില്ലയിൽ ആറ് വേദികളിലായി 11 മത്സരങ്ങൾ സംഘടിപ്പിച്ചു.  കണ്ണൂരിൽ ഒൻപത് വേദികളിലായി 15 മത്സരങ്ങളാണ് നടന്നത്. ഇടുക്കിയിലെ അഞ്ച് വേദികളിലായി 12 മത്സരങ്ങൾ നടന്നു. 

  കൊല്ലത്ത് ഒൻപത് വ്യത്യസ്ത  വേദികളിലായി 26 മത്സരങ്ങളും മലപ്പുറത്ത് 10 വേദികളിലായി 25 മത്സരങ്ങൾ നടന്നു.  ആലപ്പുഴയിലെ അഞ്ച് വേദികളിൽ 11 മത്സരങ്ങൾ. പത്തനംതിട്ടയിൽ മൂന്ന് വേദികളിലായി 16 മത്സരങ്ങൾ.  കോട്ടയത്ത്  രണ്ട് വേദികളിൽ രണ്ട് മത്സരങ്ങളാണ്  നടന്നത്.  വയനാട്ടിലെ ആറുവേദികളിൽ 12 മത്സരങ്ങൾ നടന്നു.  കാസർകോട്  രണ്ട് വേദികളിലായി എട്ടുമത്സരങ്ങളും സംഘടിപ്പിച്ചു.